Thursday, 2 April 2020

വിസ്മരിക്കപ്പെട്ട പ്രതിഭ


  വിസ്മരിക്കപ്പെട്ട പ്രതിഭ

         ഇംഗ്ലണ്ടിന്റെ ലിയോനാർഡോ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും വച്ച് ഏറ്റവും വലിയ സർഗ്ഗ പ്രതിഭ, വിസ്മരിക്കപ്പെട്ട പ്രതിഭ എന്നിങ്ങനെയെല്ലാം ഇദ്ദേഹം അറിയപ്പെട്ടു. പ്രകൃതി നിരീക്ഷകൻ, തത്വചിന്തകൻ, വാസ്തു ശില്പി, സർവ്വ ശാസ്ത്ര പണ്ഡിതൻ, സർവെയർ. ഇതെല്ലാമായിരുന്നു അദ്ദേഹം. മോട്ടോർ വാഹനങ്ങളിലെ യൂനിവേർസൽ ജോയിന്റ്, ക്യാമറയിലെ അപ്പർച്ചറിന്റെ വലുപ്പം നിയന്ത്രിക്കുന്ന ഐറിസ് ഡയഫ്രം, വാച്ചുകൾക്കുള്ളിലെ സന്തുലന ചക്രത്തിന് ആവശ്യമായ സ്പ്രിങ്ങ് കൺട്രോൾ, സ്പ്രിങ്ങിന്റെ ഇലാസ്തികത വിശദമാക്കാൻ ഇന്നും ഉപയോഗിക്കുന്ന സമവാക്യം, രസതന്ത്രജ്ഞനായ റോബർട്ട് ബോയലിന് വേണ്ടി രൂപകൽപന ചെയ്ത എയർ പമ്പ്, സംയുക്ത സൂക്ഷ്മദർശിനിയുടെ രൂപകൽപന ഇതെല്ലാം ഇദ്ദേഹത്തിന്റെ ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകളാണ്. കുട്ടികളേ, എന്ത് തോന്നുന്നു ഇദ്ദേഹത്തെപ്പറ്റി. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പുലി അല്ലെങ്കിൽ പുപ്പുലി അല്ലേ? തീർന്നില്ല ഇദ്ദേഹത്തിന്റെ അപദാനങ്ങൾ. 1666 ൽ ലണ്ടനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ആ നഗരം വീണ്ടും പടുത്തുയർത്തേണ്ടി വന്നപ്പോൾ പൊതുമരാമത്ത് സർവെയറും സുഹൃത്തുമായ ക്രിസ്റ്റഫർ റെന്നുമായി സഹകരിച്ചു പ്രവർത്തിച്ചു. ഇദ്ദേഹം രൂപകൽപന ചെയ്ത കെട്ടിടങ്ങളും സ്തൂപങ്ങളും വേറെയുമുണ്ടായിരുന്നു അക്കാലത്ത് ഇംഗ്ലണ്ടിൽ. ജ്യോതിശാസത്രജ്ഞനെന്ന നിലയിലും പ്രശസ്തനായിരുന്നു ഇദ്ദേഹം. വാനനിരീക്ഷണത്തിന് വേണ്ടി പ്രതിഫലന ദൂരദർശിനി നിർമ്മിച്ചു. വ്യാഴം സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു എന്ന് കണ്ടെത്തി. ലണ്ടൻ റോയൽ സൊസൈറ്റിയുടെ കുറേറ്റർ, സെക്രട്ടറി എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ച ഇദ്ദേഹം 1703 ൽ മരണമടഞ്ഞു. ശാസ്ത ലോകത്തിന് ഇത്രയേറെ സംഭാവന ചെയ്ത ഇദ്ദേഹത്തെ ജീവിച്ചിരുന്നതിലേക്കും വച്ച് ഏറ്റവും വലിയ സർഗാത്മക പ്രതിഭ എന്ന് വിളിച്ചതിൽ എന്താണൽഭുതം. ഇതെല്ലാമായിരുന്നിട്ടും ഏറെക്കാലം ഇദ്ദേഹം വിസ്മരിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇദ്ദേഹത്തെ വിസ്മരിക്കപ്പെട്ട പ്രതിഭ എന്ന് ജീവചരിത്രകാരനായ സ്റ്റീഫൻ ഇൻവുഡ് വിശേഷിപ്പിച്ചത്. ഈ മഹാപ്രതിഭയെ നിങ്ങളറിയും. ഇദ്ദേഹമാണ് ലളിതമായ ഒരു മൈക്രോസ്കോപ്പിൻ്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച റോബർട്ട് ഹുക്ക്.
      
      1635 ഇഗ്ലണ്ടിലെ ഫ്രഷ് വാട്ടർ എന്ന സ്ഥലത്ത് തൻ്റെ മാതാപിതാക്കളുടെ നാലാമത്തേതും അവസാനത്തേതുമായ സന്തതിയായി റോബർട്ട് ജനിച്ചു. പാതിരിയായ പിതാവിൻ്റെ പാത പിന്തുടർന്ന് പുരോഹിതനാവുമെന്നായിരുന്നു ചെറുപ്പത്തിലേ ആരോഗ്യം കുറവായിരുന്ന റോബർട്ടിനെക്കുറിച്ച് എല്ലാവരും കരുതിയിരുന്നത്. പക്ഷെ നിയതി വേറൊന്നായിരുന്നു അദ്ദേഹത്തിന് കരുതിവെച്ചത്. ആദ്യകാല പഠനം പിതാവിൻ്റെ നിയന്ത്രണത്തിലുള്ള സ്കൂളിലായിരുന്നു. അച്ഛൻ്റെ മരണശേഷം അപ്രൻ്റിസ്ഷിപ്പോടുകൂടി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ചേർന്നു. 1653 ൽ ഒക്സ്ഫോഡിൽ ജോലിക്ക് ചേർന്നു. പിന്നീടുള്ളതെല്ലാം ചരിത്രത്തിൻ്റെ ഭാഗമാണ്.
 
       റോബർട്ട്ൻ്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടുത്തങ്ങളിലൊന്നാണ് കോശങ്ങളുടെ കണ്ടുപിടുത്തം. ഹുക്ക് സ്വന്തമായി രൂപകൽപ്പന ചെയ്ത സൂക്ഷ്മദർശിനിയുടെ സഹായത്താൽ കോർക്ക് കഷണത്തിൽ തേനീച്ചക്കൂടിലെ അറകളോട് സാമ്യമുള്ള കോശങ്ങളെ ആദ്യമായി നിരീക്ഷിച്ചു. അദ്ദേഹം തൻ്റെ നിരീക്ഷണങ്ങളെല്ലാം മൈക്രോഗ്രാഫിയ (ചെറു ചിത്രങ്ങൾ) എന്ന പേരിൽ 1665 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. കോശങ്ങളെ മാത്രമല്ല, മറ്റു പല ജീവികളെയും അദ്ദേഹം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ആധുനിക ലോകത്തെ വാർത്തെടുത്ത ഗ്രന്ഥങ്ങളിലൊന്നായിട്ടാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്ര ചരിത്രകാരനായ അലൻ ചാപ്മാൻ ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. ആദ്യമായി ഫോസിലുകളെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചതും ഇദ്ദേഹം തന്നെ. സാക്ഷാൽ ഐസക് ന്യൂട്ടനുമായുണ്ടായി റോബർട്ട് ഹുക്കിനുണ്ടായ തർക്കങ്ങൾ അക്കാലത്ത് കുപ്രസിദ്ധി നേടിയിരുന്നു.

Friday, 21 December 2018

അവർ ഇനി എന്നെങ്കിലും വരുമോ.......?


9 നവമ്പർ 2001

രാവിലെ എട്ട് മണി കഴിഞ്ഞ് മുപ്പത് മിനുട്ടായിക്കാണും. കെലാഡിയോ ദേശീയ ഉദ്യാനത്തിന്റെ (Keoladeo National Park) പ്രധാന കവാടത്തിനടുത്തുള്ള റിക്ഷക്കാരേയും ടൂറിസ്റ്റ് ഗൈഡുകളെയും അൽഭുതപ്പെടുത്തിക്കൊണ്ട് ആ ശബ്ദം മുഴങ്ങി. ഉയർന്നു നിൽക്കുന്ന അക്കേഷ്യാ മരങ്ങളുടെ തലപ്പുകൾക്ക് മുകളിലായി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അവർ ആ കാഴ്ച കണ്ടു. രണ്ടു സൈബീരിയൻ കൊക്കുകൾ! ആ ദേശീയ ഉദ്യാനത്തിന്റെ വടക്കുഭാഗത്ത് നിന്നും ദക്ഷിണ ദിക്കിലേക്ക്, ഉദ്യാനത്തിന്റെ ദിശയിലേക്ക് അവർ പറന്നു വരുന്നു. ആവേശഭരിതരായ ചിലർ തങ്ങളുടെ സൈക്കിളുകളെടുത്ത് പാർക്കിന്റെ മധ്യഭാഗത്തുള്ള തടാകക്കരയിലേക്ക് ചെന്നു. മറ്റുള്ളവർ ആ വരവ് അൽഭുതാവേശത്തോടെ നോക്കി നിന്നു. ആ ദേശീയ ഉദ്യാനം മുഴുവൻ ആഹ്ലാദത്തിന്റെ ഏകസ്വരം മുഴങ്ങി. "അവർ വന്നു, സൈബീരിയൻ കൊക്കുകൾ വന്നു................'' 1998 ന് ശേഷം ഇപ്പോൾ അവ വീണ്ടും വന്നതിന്റെ സന്തോഷാധിക്യത്തിനാണ് ആ ഉദ്യാനം സാക്ഷ്യം വഹിച്ചത്. ശൈത്യകാലത്ത് അവിടെ എത്തുന്ന ദേശാടനക്കിളികളിലെ താരമായിരുന്നു സൈബീരിയൻ കൊക്കുകൾ. രാജസ്ഥാനിൽ ദേശാടനപ്പക്ഷികളുടെ പ്രധാന സന്ദർശനകേന്ദ്രമായ കെലാഡിയോ ദേശീയ ഉദ്യാനത്തിലേക്കുള്ള അവയുടെ അവസാനത്തെ വരവായിരുന്നു അത്. ആ ശൈത്യകാലത്തിനു ശേഷം തിരിച്ചു പോയ സൈബീരിയൻ കൊക്കുകൾ പിന്നീടൊരിക്കലും ഇന്ത്യയിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ പതിനാറ് വർഷങ്ങളായി രാജകീയ പ്രൗഢിയുള്ള ആ പക്ഷികളുടെ വരവിനായി നാം കാഞ്ഞിരിക്കുന്നു. അവർ ഇനി എന്നെങ്കിലും വരുമോ.......?


പറന്ന്, പറന്ന്, പറന്ന്..........

റഷ്യ, കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്താൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, അവസാനം ഇന്ത്യയും. ആറ് രാജ്യങ്ങൾ. സൈബീരിയൻ കൊക്കുകളുടെ സഞ്ചാരപഥമാണ് മുകളിൽ വിവരിച്ചത്. മൂവായിരം മൈലുകൾ താണ്ടിയാണ് ഇവ റഷ്യയിലെ സൈബീരിയയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയിലെത്തുന്നത്. ലോകത്തിലേക്കേറ്റവുമധികം ദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്ന്. ശരാശരി ഇരുന്നൂറ് മൈലുകൾ ഒരു ദിവസം. മാമരം കോച്ചുന്ന സൈബീരിയയിലെ മഞ്ഞുകാല തണുപ്പിനെ അതിജീവിക്കാനാണീയാത്ര. ഇത്രയും ദൂരം തിരിച്ചും. എന്തൊരു സഞ്ചാരം! ഒക്ടോബർ മാസത്തിന്റെ അവസാനത്തിലോ നവമ്പറിന്റെ തുടക്കത്തിലോ രാജസ്ഥാനിലെ കെലാഡിയോ ദേശീയ ഉദ്യാനത്തിലെത്തി ജനുവരി-മാർച്ച് മാസങ്ങളിലായി മടക്കയാത്ര. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാമധ്യേ അഫ്ഗാനിസ്താനിലെ കാബൂളിനടുത്തുള്ള അബി- - ഇസ്താദാ തടാകത്തിലൊരു ചെറിയ വിശ്രമം. ഇങ്ങനെയാണ് ഈ പക്ഷികളുടെ സഞ്ചാരക്രമം. IUCN (International Union for Conservation of Nature)ന്റെ ചുവന്ന വിവര പുസ്തകത്തിലെ (Red Data Book) കണക്കനുസരിച്ച് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് ഇത്. 2002 ൽ ഇന്ത്യയിൽ നിന്നു മടക്കയാത്ര നടത്തിയ ഇവർ കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഭാരതത്തിലേക്ക് വന്നതേ ഇല്ല. ഇനി ഒരിക്കലും വരില്ല എന്നാണ് ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നത്. കാരണം ഇവിടേക്ക് വരുന്ന ഇനം സൈബീരിയൻ കൊക്കുകൾ (Central Population) അവരുടെ പ്രകൃത്യായുള്ള ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതായിക്കഴിഞ്ഞു.


സൈബീരിയൻ കൊക്ക് (Grus leucogeranus)

പ്രായ പൂർത്തിയായ കൊക്കുകൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ തൂവെള്ള തൂവലുകൾ, അവിടെയും ഇവിടെയുമായി (പ്രൈമറീസ്, അലുല, പ്രൈമറി കവേർട്ട്സ്)ചില്ലറ കറുപ്പു നിറം. നെറ്റി, മുഖം, തലയുടെ ഇരുവശം എന്നിവിടങ്ങളിൽ ഇഷ്ടികച്ചുവപ്പ്, കറുത്ത കൊക്ക്, പിങ്ക് നിറത്തിലുള്ള കാലുകൾ. കുഞ്ഞുങ്ങളുടെ ചിറകുകൾക്ക് മങ്ങിയ തവിട്ടു നിറം. ഏകദേശം 140 സെ.മീ ഉയരം. ചിറകുകൾ തമ്മിലുള്ള അകലം 210-230 സെ.മീ. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ അല്പം വലുപ്പക്കൂടുതൽ ഉണ്ട്. മൂന്ന് തരം കൂട്ടങ്ങളാണ് (Populations) ഈ പക്ഷികളിൽ കാണപ്പെടുന്നത്. അതിലേറ്റവും ശക്തം (3000 പക്ഷികൾ) കിഴക്കൻ സഞ്ചയമാണ് (Eastern Population). വടക്ക് കിഴക്കൻ സൈബീരിയക്കാരായ ഇവർ ചൈനയിലെ യാങ്ങ്സീ നദിക്കരയിലാണ് ശൈത്യകാലം ചിലവഴിക്കുന്നത്. രണ്ടാമത്തത് പടിഞ്ഞാറൻ കൂട്ടമാണ് (Western Population). റഷ്യയിൽ ഓബ് നദിക്കരയിൽ താമസിക്കുന്ന ഇവർ ശൈത്യകാലത്ത് ഇറാനിൽ കാസ്പിയൻ കടൽക്കരയിലേക്ക് ദേശാടനം നടത്തുന്നു. മൂന്നാമത്തേതാണ് മധ്യസഞ്ചയം (Central Population). പടിഞ്ഞാറൻ സൈബീരിയയിൽ നിന്ന് രാജസ്ഥാനിലെ കെലാഡിയോ തടാകക്കരയിൽ ശൈത്യകാലം ചിലവഴിക്കാനെത്തുന്ന ഇവർ ഇന്ത്യയിലേക്ക് വരാതായിട്ട് പതിനാറ് വർഷങ്ങൾ കഴിഞ്ഞു. ഇനി അവരുടെ പുന:രുജ്ജീകരണം അസാധ്യമാണെന്നാണ് ഈ വിഷയത്തിലെ വിദഗ്ദരുടെ അഭിപ്രായം. ആ വഴിക്കുള്ള ശ്രമങ്ങൾ മൃഗശാലകളിൽ സംരക്ഷിച്ചിരിക്കുന്ന സൈബീരിയൻ കൊക്കുകളെ വച്ച് നടത്തിയത് വിജയം കണ്ടില്ല.


എണ്ണം കുറഞ്ഞു തുടങ്ങുന്നു

1960കളിലാണ് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ കെലാഡിയോ ദേശീയ ഉദ്യാനത്തിലെത്തുന്ന സൈബീരിയൻ കൊക്കുകളുടെ എണ്ണമെടുത്ത് തുടങ്ങുന്നത്. അക്കാലത്ത് തന്നെ ഇവയുടെ എണ്ണം ക്രമമായി കുറയുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കെലാഡിയോവിലെത്തുന്ന ഇവർ അവിടുത്തെ ചതുപ്പിൽ വളരുന്ന ചില സസ്യങ്ങളുടെ കിഴങ്ങുകളാണ് ആഹാരമാക്കിയിരുന്നത്. 1964ൽ ഇരുന്നൂറ് പക്ഷികളാണ് എത്തിയതെങ്കിൽ 1967 ആയപ്പോഴേക്കും എണ്ണം നൂറായി കുറഞ്ഞു. ഡോ.സലിം അലി 1969ൽ എഴുപത്തിരണ്ടെണ്ണം വന്നതായി രേഖപ്പെടുത്തി. 1981ൽ പതിനെട്ട്,1990ൽ ആറ്, 1992ൽ അഞ്ച്, 1993ൽ അഞ്ച്. അടുത്ത രണ്ട് വർഷങ്ങളിൽ ഒരെണ്ണം പോലുമെത്തിയില്ല. 1996ൽ നാല് പക്ഷികൾ എത്തി. 1998ൽ രണ്ടായി കുറഞ്ഞു. പിന്നീടുള്ള രണ്ട് വർഷങ്ങളിൽ പൂജ്യം. 2001ൽ അവസാനമായി രണ്ടെണ്ണം. കഴിഞ്ഞ പതിനാറ് വർഷങ്ങളായി സൈബീരിയൻ കൊക്കുകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. ഇനി വരില്ലെന്നറിഞ്ഞു കൊണ്ടുതന്നെ........


വംശനാശത്തിന്റെ കാരണങ്ങൾ

ഇവയുടെ സഞ്ചാരവഴിയിലെ ചതുപ്പുനിലങ്ങളുടെ അനിയന്ത്രിതമായ നാശമാണ് മുഖ്യ കാരണം. സൈബീരിയൻ കൊക്കുകളുടെ ജീവിത ചക്രത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം ചതുപ്പുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സഞ്ചാര മധ്യേ അവർ വ്യാപകമായി വേട്ടയാടപ്പെട്ടത് മറ്റൊരു കാരണമാണ്. അഫ്ഗാനിസ്ഥാനിലെ യുദ്ധാന്തരീക്ഷം ഈ പക്ഷികളുടെ യാത്രയെ തടസ്സപ്പെടുത്തിയിട്ടുണ്ടാവാനും സാധ്യതയുണ്ട്. HPAl (Highly Pathogenic Avian Influenza) വൈറസുകളുടെ ആക്രമണവും ഇവയുടെ നാശത്തിന് ആക്കം കൂട്ടിയതായി ചിലർ പറയുന്നുണ്ട്. എന്തു തന്നെയായാലും മനുഷ്യന്റെ കൊള്ളരുതായ്മകൾ തന്നെയാണ് പ്രധാനമായും ഇതര ജീവജാലങ്ങളുടെ ആയുസ്സിനെ ഹനിക്കുന്നതെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.
ഒരുകാലത്ത് കെലാഡിയോ ദേശീയ ഉദ്യാനത്തിന്റെ മുഖ്യ ആകർഷണമായിരുന്ന സൈബീരിയൻ കൊക്കുകൾക്കായ് പക്ഷി സ്നേഹികൾ ഇന്നും കാത്തിരിക്കുന്നു. അവർ വരും, വരാതിരിക്കില്ല.........



References

Sunday, 11 March 2018

ഒരസാധാരണ പ്രണയകഥ

ആഗമനം 

പാറക്കല്ലുകൾ നിറഞ്ഞ ആ കൊച്ചു ദ്വീപിൽ 2013ലാണ് അവൻ എത്തിയത്. യാത്രാമധ്യേ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരിടം കണ്ടപ്പോൾ കയറി താമസമാരംഭിച്ചതൊന്നുമല്ലായിരുന്നു അവൻ. സ്വന്തം വർഗ്ഗത്തിൽപ്പെട്ടവരുടെ സ്വരം കേട്ട് അവരുടെ സാന്നിധ്യം മനസ്സിലാക്കി അവൻ ആ ദ്വീപിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. എത്തിയപ്പോൾ തന്നെ എന്തോ ഒരു അസ്വാഭാവികത അനുഭവപ്പെട്ടു. ആ ദ്വീപിൽ മുമ്പേയുണ്ടായിരുന്ന അവന്റെ വർഗ്ഗക്കാർക്ക് പുതിയ കൂട്ടുകാരന്റെ വരവ് ഒരാവേശവും ഉയർത്തിയില്ല. ഒന്നും രണ്ടുമല്ല, എൺപത് പേരുണ്ടായിരുന്നു അവന്റെ ഗണത്തിൽപ്പെട്ടവർ. അവരാരും തന്നെ നിൽക്കുന്ന ഇടത്തിൽ നിന്ന് ഒന്നനങ്ങുകപോലും ചെയ്തില്ല. പക്ഷെ അവരുടെ ശബ്ദം തുടർച്ചയായി കേൾക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവന്റെ ആഗമനം അവർക്ക് ഇഷ്ടപ്പെടാതെ പോയതാണോ? ആ സ്നേഹശൂന്യമായ അന്തരീക്ഷത്തിൽ താമസിക്കുക എന്നത് ആരെ സംബന്ധിച്ചും പ്രയാസമുള്ള കാര്യമായിരുന്നു. പക്ഷെ അവന് അവിടം വിട്ടു പോകാൻ കഴിഞ്ഞില്ല. കഴിയുമായിരുന്നില്ല എന്നതാവും ശരിയായ വിലയിരുത്തൽ. കാരണം അവിടെ അവൾ ഉണ്ടായിരുന്നു, അവൻ പ്രണയിക്കാൻ പോകുന്ന പെണ്ണ്.

പ്രണയം 

ആ കൊച്ചു ദ്വീപിൽ ഉണ്ടായിരുന്ന എൺപത് പേരിൽ ഒരുവളിൽ, ഒരു സുന്ദരിയിൽ അവന്റെ കണ്ണുകളുടക്കി. അത് ആർക്കും തന്നെ ഉൾക്കൊള്ളാനാവാത്ത ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു. പക്ഷെ അവളും മറ്റുള്ളവരെപ്പോലെത്തന്നെ നിർവ്വികാരയായിരുന്നു. അവളുടെ കണ്ണുകൾ ഒരിക്കൽപ്പോലും അവന്റെ നേർക്ക് തിരിഞ്ഞില്ല. ആ മിഴികൾ കടലിന്റെ വിദൂരതകളിലെവിടെയോ നട്ടിരുന്നു. അവൻ പിൻ മാറാനൊരുക്കമായിരുന്നില്ല. അവളുമായി ഒരു മുജ്ജന്മ ബന്ധം ഉണ്ടായിരുന്നതായി അവന് തോന്നിയിരിക്കണം. അവൻ അവൾക്കു വേണ്ടി പാട്ടുകളാലപിച്ചു. അവളുടെ പരുക്കൻ ചിറകുകൾ കോതിയൊതുക്കാൻ ശ്രമിച്ചു. എല്ലാം അവൾ അവഗണിച്ചു. അവന്റെ ചെയ്തികളൊന്നും തന്നെ അവളുടെ മനസ്സിളക്കാൻ പര്യാപ്തമായിരുന്നില്ല. അവളുടെ ഹൃദയം കല്ലുകൊണ്ട് നിർമ്മിച്ചതായിരുന്നു (അതോ കോൺക്രീറ്റ് കൊണ്ടോ?). തോൽക്കാനൊരുക്കമില്ലാതിരുന്ന അവൻ കമ്പുകളും കടൽ സസ്യങ്ങളും കൊണ്ട് കൂടൊരുക്കി, അവൾക്കു വേണ്ടി. പക്ഷെ അവന്റെ കൂട്ടിലേക്കവൾ ചേക്കേറിയില്ല. ദ്വീപ് സന്ദർശിക്കാനെത്തുവരുടെ ശ്രദ്ധാകേന്ദ്രമായി അപ്പോഴേക്കും അവൻ മാറിയിരുന്നു. അതിനിടയിൽ ആരോ അവനെ 'നൈജൽ' എന്നു വിളിച്ചു. ഗ്രാമ്യഭാഷയിൽ അതിന്റെ അർത്ഥം 'കൂട്ടില്ലാത്തവൻ' എന്നാണത്രെ!

മരണം 

ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിയൊഴിഞ്ഞു. ഋതുഭേദങ്ങൾ അവന്റെ അവളോടുള്ള അഭിനിവേശത്തെ തെല്ലും ക്ഷീണിപ്പിച്ചില്ല. പ്രായം നൈജലിന്റെ ശരീരത്തെ കീഴടക്കാൻ തുടങ്ങിയിരുന്നെങ്കിലും മനസ്സ് കീഴടങ്ങാൻ മടിച്ചു. എന്നെങ്കിലും തന്റെ സ്നേഹം അവൾ മനസ്സിലാക്കുമെന്നും പ്രതികരിക്കുമെന്നുമവനാശിച്ചു. ഒന്നല്ല, രണ്ടല്ല, നീണ്ട അഞ്ചു വർഷങ്ങൾ അവൻ അവളെ സ്നേഹിച്ചു, നിസ്വാർത്ഥമായി. വിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെ അവളെ പരിചരിച്ചു. 2017 ഡിസമ്പറിൽ നൈജലിന് കൂട്ടായി മൂന്ന് പേർ കൂടി ആ ദ്വീപിലെത്തി. പക്ഷെ വിരുന്നുകാരെ അവൻ തീർത്തും അവഗണിച്ചു. അവന്റെ ലോകം അവനും പ്രണയിനിയും മാത്രമടങ്ങുന്നതായിരുന്നു. പുതിയ അതിഥികൾ വന്ന് ഒരു മാസമായപ്പോഴേക്കും നൈജൽ മരണത്തിന് കീഴടങ്ങി. ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിൽ ഹൃദയം തകർന്നാവുമോ അവൻ മരണമടഞ്ഞത്? തന്റെ കാമുകിക്കായി ഒരുക്കിയ കൂട്ടിൽ 2018 ജനുവരി മാസത്തിന്റെ അവസാന വാരത്തിൽ അവന്റെ ശരീരം വിറങ്ങലിച്ചു കിടന്നു. ന്യൂസിലാന്റിലെ മനാ ദ്വീപിൽ സ്ഥാപിച്ച ഗാനെറ്റ് പക്ഷികളുടെ കോൺക്രീറ്റ് പ്രതിമകളൊന്നിനെ പ്രണയിച്ച 'നൈജൽ' എന്ന പക്ഷിയുടെ ദുരന്ത പൂർണ്ണമായ അന്ത്യമായിരുന്നു അത്.

മനാ പ്രൊജക്ട് (Mana Project)

ന്യൂസിലാന്റിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണിന് വടക്ക് പടിഞ്ഞാറായി കിടക്കുന്ന 2.17 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു കൊച്ചു ദ്വീപാണ് മന (Mana). 1990 കളുടെ അവസാനത്തിലാണ് 'മനാ പ്രൊജക്ട്' ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം 'ഗാനെറ്റ് 'എന്ന ഒരു തരം മീൻ റാഞ്ചിപ്പക്ഷികളെ മനാ ദ്വീപിലെത്തിച്ച് സംരക്ഷിക്കുക എന്നതായിരുന്നു. അതിനായി ന്യൂസിലാന്റിലെ വന്യജീവി സംരക്ഷണോദ്യോഗസ്ഥർ ഗാനെറ്റുകളുടെ കോൺക്രീറ്റ് പ്രതിമകളും അവയുടെ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളും ഈ ദ്വീപിൽ സ്ഥാപിച്ചു. മനാ ദ്വീപിന്റെ സംരക്ഷണത്തിനു വേണ്ടി ഫ്രണ്ട്സ് ഓഫ് മനാ ഐലന്റ് (Friends of Mana Island – FOMI) എന്ന സന്നദ്ധ സംഘടനയും രൂപീകരിക്കപ്പെട്ടു. ഈ പ്രതിമകളും സ്പീക്കറുകളിൽ നിന്ന് പുറപ്പെടുന്ന ശബ്ദവും ഗാനെറ്റുകളെ ഈ ദ്വീപിലേക്ക് ആകർഷിക്കും എന്നായിരുന്നു അവർ കരുതിയത്. 'അറ്റ് ലാന്റിക്ക് പഫിൻ' (Atlantic Puffin)പക്ഷികളെ ഈസ്റ്റേൺ എഗ്ഗ് റോക്ക് ദ്വീപിലേക്ക് (Eastern Egg Rock Island) എത്തിക്കുന്നതിൽ ഇത്തരത്തിലുള്ള പദ്ധതി വിജയകരമായിരുന്നു താനും. ഗാനെറ്റുകൾ ഇവിടെ താമസമുണ്ടെന്ന് യഥാർത്ഥ പക്ഷികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി അവയുടെ കാഷ്ഠം ദ്വീപിലെ പാറകളിൽ ചായമടിച്ച് വെക്കുകയും ചെയ്തു. ഈ ദ്വീപിലെ ഏക സ്ഥിരതാമസക്കാരനായ മനുഷ്യൻ ന്യൂസിലാന്റ് കൺസർവേഷൻ വകുപ്പിലെ റേഞ്ചറായ ക്രിസ് ബെൽ (Chris Bell) മാത്രമായിരുന്നു. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി ആ ദ്വീപിൽ ഗാനെറ്റുകൾക്ക് ഭീഷണിയായിത്തീരാൻ സാധ്യതയുള്ള ഇരപിടിയൻ ജീവികളെ ഇല്ലായ്മ ചെയ്തിരുന്നു. ഗാനെറ്റ് പക്ഷികൾ ഈ ദ്വീപിൽ എത്തുന്നത് വഴി ഇവയുടെ വിസർജ്ജ്യം ഇവിടുത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും അതുവഴി ഇവിടെ പ്രകൃതിദത്തമായ ഒരാവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.

മൊത്തത്തിൽ ആകർഷണീയമായ വെള്ള നിറത്തിലുള്ള വലിയ കടൽ പക്ഷികളായിരുന്നു ഗാനെറ്റുകൾ (Morus serrator). നീണ്ട കൊക്ക്, കഴുത്തിലെ മഞ്ഞനിറം, ചിറകുകളുടെ അഗ്രഭാഗത്തുള്ള കറുപ്പു നിറം എന്നിവ ഇവയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. കടൽ പക്ഷികളുടെ കുടുംബമായ മോറസ് (Morus) ഫാമിലിയിൽ പെട്ടവരാണ് ഗാനെറ്റുകള്‍.

രണ്ട് പക്ഷികൾ പ്രതിമകൾ സ്ഥാപിച്ച ഉടൻ ദ്വീപിൽ എത്തിച്ചേർന്നെങ്കിലും അവ പെട്ടെന്ന് തന്നെ സ്ഥലം വിടുകയാണുണ്ടായത്. 2013ലാണ് നൈജൽ മനാ ദ്വീപിലെത്തുന്നത്. നാൽപ്പത് വർഷങ്ങൾക്ക് ശേഷം ആ ദ്വീപിൽ സ്ഥിരതാമസമാക്കിയ ആദ്യ ഗാനെറ്റായിരുന്നു നൈജൽ. എന്തുകൊണ്ടോ നൈജൽ അവിടം വിട്ടു പോയില്ല. അവൻ കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാകാമെന്നായിരുന്നു ദ്വീപിലെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം. ഏകനായി വന്ന നൈജൽ ഏകനായിത്തന്നെ ആ ദ്വീപിൽ തുടർന്നു. ഇടയ്ക്ക് നോർമൻ എന്നു പേരിട്ടു വിളിച്ച ഒരു ഗാനെറ്റ് കൂടി എത്തിചേർന്നെങ്കിലും സ്ഥിരതാമസമാക്കിയില്ല. നീണ്ട അഞ്ചു വർഷങ്ങൾ, ഗാനെറ്റ് പക്ഷികളുടെ വ്യാജ രൂപങ്ങൾക്കിടയിൽ ഒറ്റയ്ക്ക്! യഥാർത്ഥത്തിൽ അവൻ ഒറ്റയ്ക്കായിരുന്നുവോ? ആ എൺപത് കൃത്രിമ രൂപങ്ങളിലൊന്നിൽ അവൻ തന്റെ കൂട്ടുകാരിയെ കണ്ടെത്തിയിരുന്നു. അവൾക്കു വേണ്ടി അവൻ പാട്ടുകൾ പാടി, അവളോട് പ്രണയസല്ലാപങ്ങൾ നടത്തി, അവളുടെ തണുത്ത കോൺക്രീറ്റ് ചിറകുകളെ കോതി മിനുക്കി, അവൾക്കു വേണ്ടി അവൻ കൂടൊരുക്കി. അസാധാരണമായ ഒരു പ്രണയമായിരുന്നു അത്. മനസ്സുകളെ ആഴത്തിലറിഞ്ഞവർക്കുപോലും അപഗ്രഥിക്കാനാവാത്ത ഒന്ന്. തിരിച്ചൊന്നും അവന് ലഭിച്ചില്ല. ദ്വീപിലെ വളന്റിയർമാർ നൈജലിന് എപ്പോഴെങ്കിലും ഒരു യഥാർത്ഥ കൂട്ടു ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.

2017 ഡിസമ്പറിൽ വളന്റിയർമാർ പ്രതിമകളെ അല്പം മാറ്റി സ്ഥാപിച്ചു. സ്പീക്കറുകൾ അല്പം ഉയർന്ന ഭാഗത്തേക്ക് പുനക്രമീകരിച്ചു. പത്തു ദിവസങ്ങൾക്കകം ക്രിസ്തുമസ് അൽഭുതമെന്നോണം മൂന്ന് പുതിയ ഗാനെറ്റുകൾ കൂടി ആ ദ്വീപിൽ എത്തിച്ചേർന്നു. പക്ഷെ നൈജൽ പുതിയ അതിഥികളിൽ ഒട്ടും താൽപര്യം കാട്ടിയില്ല. യാഥാർത്ഥ ഗാനെറ്റുകളിൽ നൈജൽ തന്റെ ഇണയെ കണ്ടെത്തുമെന്നാശിച്ച സന്നദ്ധ പ്രവർത്തകർ നിരാശരായി. അവന്റെ പ്രണയം സത്യമുള്ളതായിരുന്നു. തന്റെ കോൺക്രീറ്റ് രാജകുമാരിയെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല. പക്ഷെ ആ പ്രണയത്തിന്റെ അന്ത്യം ദാരുണമായിരുന്നു. പുതിയ കൂട്ടുകാർ ദ്വീപിൽ താമസമാരംഭിച്ച് ഒരു മാസമായപ്പോഴേക്കും നൈജൽ മരിച്ചു. തന്റെ പ്രണയിനിക്കായി അവൻ തീർത്ത കൂട്ടിൽ 2018 ജനുവരി മാസത്തിന്റെ അവസാന ആഴ്ചയിലൊരു ദിവസം മരിച്ചു കിടക്കുന്നതായി ക്രിസ് ബെൽ കണ്ടെത്തി. തന്റെ പ്രണയം ഒരിക്കലും അവൾ മനസ്സിലാക്കില്ല എന്ന തിരിച്ചറിവിൽ ഹൃദയം പൊട്ടിയാണോ അവൻ മരിച്ചത്? ആർക്കറിയാം. ഒരസാധാരണ പ്രണയ കഥയിലെ ദുരന്ത നായകനായിരുന്നു നൈജൽ.

2018 ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച ഫ്രണ്ട്സ് ഓഫ് മനാ ഐലന്റ് (Friends of Mana Island - FOMI) അവരുടെ ഫെയ്സ് ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു

To Nigel
You stayed a while on Mana Island
Attracted by your concrete mates
You built a nest, you did your best
But only Norman dropped on by.
We weeded, we painted, we sprayed guano around,
We hoped you would find a real thing.
Three newbies arrived, a Christmas surprise
But suddenly you are gone.
RIP 'no mates' Nigel

പിൻകുറിപ്പ്: പ്രിയ വിനയേട്ടന്റെ (V. R. Vinayaraj) fb പേജിൽ ശ്രീവിദ്യാ സുബ്രമണ്യൻ ഷെയർ ചെയ്ത 'ദ ഗാഡിയൻ' (The Guardian)പത്രവാർത്തയാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണ.

Saturday, 3 February 2018

വിരഹഗായകന്റെ അവസാനത്തെ പാട്ട്

കക്കയം ഡാമിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ആ ഫോറസ്റ്റ് ക്വാട്ടേഴ്സിന്റെ അലൂമിനിയം ഷീറ്റ് മേൽക്കൂര വിരിച്ച വരാന്തയിൽ ഞങ്ങൾ കുറച്ച് പേർ ഇരിക്കുകയാണ്. ചിലർ നിലത്ത് പുല്ലുപായയിലും ചിലർ ഫൈബർ കസേരകളിലും. ഏപ്രിൽ മാസമായിരുന്നെങ്കിലും മഴ പെയ്തതുകൊണ്ട് ഡാമിന്റെ ഭാഗത്തു നിന്ന് വീശുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 മീറ്ററിലധികം ഉയരത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അത്താഴത്തിന് ശേഷം ഒത്തു ചേർന്നതാണ് ഞങ്ങൾ.

പ്രവീൺ തന്റെ Laptop Computerതുറന്ന് നമുക്കഭിമുഖമായി വെച്ചു. പല പ്രായത്തിലുള്ള ഞങ്ങൾ (ആൺ പെൺ വ്യത്യാസമില്ലാതെ) കൗതുകത്തോടെ പ്രവീണിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആ തണുപ്പുള്ള രാത്രിയിൽ ഞങ്ങളുടെ ഹൃദയത്തെ ഇന്നും മഥിക്കുന്ന ശബ്ദവീചികൾ പ്രവീണിന്റെ കംപ്യൂട്ടറിൽ നിന്നുയർന്നു. അത് ഏതോ ഒരു കിളിയുടെ മനോഹര ശബ്ദം പോലെ എനിക്ക് തോന്നി. ആ സ്വരത്തിന് ഒറ്റപ്പെട്ടവന്റെ വേദനയുണ്ടായിരുന്നു. ഓഡിയോ പോസ് ചെയ്ത് പ്രവീൺ ഞങ്ങളെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഒരു വിഷാദഛായ ഉണ്ടായിരുന്നുവോ?

" ഈ ശബ്ദം ആരുടേതാണെന്ന് തിരിച്ചറിയുന്നുണ്ടോ?" പ്രവീൺ ചോദിച്ചു. ഞങ്ങൾ നിശബ്ദത പാലിച്ചു. അദ്ദേഹം വീണ്ടും ആ ഓഡിയോ പ്ലേ ചെയ്ത് തുടങ്ങി. രാത്രിയിൽ ഉയരുന്ന ചീവീടുകളുടെ അസുഖകരമായ ആരവത്തിന് മുകളിൽ ആ ഹൃദയഹാരിയായ സ്വരം ഞങ്ങൾ വീണ്ടും കേട്ടു. ഒരു പക്ഷിയുടെ മധുര ഗാനമാണെന്ന് മാത്രം എനിക്ക് അപ്പോൾ വ്യക്തമായി. അല്പം നാടകീയതയോടെ പ്രവീൺ തുടർന്നു. " ഇത് 1987 ൽ പകർത്തിയ 'കവായ് ഓ ഓ ' പക്ഷിയുടെ അതിന്റെ ഒരിക്കലും വരാത്ത ഇണയ്ക്കു വേണ്ടി ഉയർത്തുന്ന പാട്ടാണിത്. ഈ ഭൂമുഖത്ത് അവശേഷിച്ചിരുന്ന അവസാനത്തെ 'കവായ് ഓ ഓ' പക്ഷിയുടെ പാട്ട് '' സെപ്തമ്പർ 1, 1914 ന് മധ്യാഹ്നത്തിൽ സിൻസിനാറ്റി മൃഗശാലയിലെ കൂട്ടിൽ മരിച്ചു കിടന്ന അവസാനത്തെ സഞ്ചാരി പ്രാവായ മാർത്തയുടെ ഓർമ്മകൾ എന്നിൽ നിറഞ്ഞു. ഹവായ് ദ്വീപ് സമൂഹങ്ങളിലൊന്നായ കവായ് ദ്വീപിൽ മാത്രം കണ്ടു വന്നിരുന്ന 'കവായ് ഓ ഓ ' പക്ഷിയുടെ റെക്കോർഡ് ചെയ്യപ്പെട്ട അവസാനത്തെ ശബ്ദം! ആ ശ്രുതിമധുരമായ സ്വരം പിന്നീട് ആരും കേട്ടതായ് രേഖകളില്ല. ഈ ലോകത്ത് പേര് മാത്രം അവശേഷിപ്പിച്ച് കടന്നു പോയ 'കവായ് ഓ ഓ' പക്ഷികളുടെ അവസാനത്തെ കണ്ണിയാവാം അവൻ.

കവായ് ഓ ഓ (Kauaʻi ʻōʻō - Maho braccatus)

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപ് സമൂഹങ്ങളിലൊന്നായ കവായ് ദ്വീപിൽ മാത്രം കണ്ടു വന്നിരുന്ന തേൻ കുടിയൻ പക്ഷികളിൽ പെട്ടതാണ് 'കവായ് ഓ ഓ'. താരതമ്യേന ചെറിയ ശരീരത്തോടു കൂടിയ ഈ പക്ഷിയുടെ ഭൂരിഭാഗവും കറുപ്പാണെങ്കിലും വയറിന്റെ ഭാഗം ചാരഛവി കലർന്ന തവിട്ടു നിറമായിരുന്നു. കഴുത്തിലും നെഞ്ചിലുമുള്ള വെള്ളവരകൾ പെൺപക്ഷികളിൽ കൂടുതൽ സ്പഷ്ടമായിരുന്നു. കാലുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിലുള്ള ചിറകുകൾ ഇവയുടെ പ്രത്യേകതയായിരുന്നു.
തേനായിരുന്നു മുഖ്യ ആഹാരമെങ്കിലും ചെറുജീവികൾ, പഴങ്ങൾ എന്നിവയും ഈ പക്ഷികൾക്കിഷ്ടമായിരുന്നു. വയസ്സൻ മരങ്ങളുടെ പൊത്തുക്കളായിരുന്നു ഇവയുടെ താമസസ്ഥലം. ഒന്നാന്തരം ഗായകരായിരുന്നു 'ഓ ഓ' പക്ഷികൾ. ആണും പെണ്ണും ഒരു പോലെ പുല്ലാങ്കുഴൽ നാദവുമായി സാമ്യമുള്ള മനോഹര ശബ്ദത്തിന്റെ ഉടമകളായിരുന്നു.

1890 കളിൽ സർവ്വസാധാരണമായി കണ്ടു വന്നിരുന്ന 'ഓ ഓ' പക്ഷികളുടെ എണ്ണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമായപ്പോഴേക്കും ക്രമാതീതമായി കുറഞ്ഞു തുടങ്ങി. 1970 കളിൽ ഇവ അലകായ് (Alakai) സംരക്ഷിത മേഖലയിൽ മാത്രമായ് ഒതുങ്ങി. 1974ൽ ആണ് ഈ പക്ഷിയുടെ പാട്ട് (Mating Call) ആദ്യമായ് റെക്കോർഡ് ചെയ്യുന്നത്. ഇവയുടെ അറിയപ്പെടുന്ന വീഡിയോ ചിത്രീകരണവും ഇക്കാലത്താണ് നടന്നത്. 1981 ആയപ്പോഴേക്കും ഒരു ജോഡി ഇണപ്പക്ഷികൾ മാത്രമായി ഇവ ചുരുങ്ങി. 1982ലെ ഐവാ (Iwa) ചുഴലിക്കാറ്റിന് ശേഷം പെൺപക്ഷി അപ്രത്യക്ഷമായി. ഒരിക്കലും വരാത്ത ആ പെൺപക്ഷിക്ക് വേണ്ടി ആൺ കിളി പാടിക്കൊണ്ടേയിരുന്നു. 1985ലാണ് അവനെ ഒടുവിലായി കണ്ടത്. 1987ൽ ഡേവിഡ് ബോയിൻടൺ (David Boynton) അവശേഷിച്ച ആ ആൺപക്ഷിയുടെ പാട്ട് അവസാനമായി റേക്കോർഡ് ചെയ്തു. കക്കയം ഡാമിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിന്റെ വരാന്തയിലിരുന്ന് ആ തണുപ്പു പുതച്ച രാത്രിയിൽ ഞങ്ങൾ കേട്ട അതേ പാട്ട്.

ഇന്ന് 'കവായ് ഓ ഓ' പക്ഷിയുടെ സ്ഥാനം IUCN ( International Union for Conservation of Nature and Natural Resources)ന്റെ റെഡ് ഡാറ്റാ പുസ്തകത്തിലെ (Red Data Book) വംശനാശം സംഭവിച്ച പക്ഷികളുടെ കൂട്ടത്തിലാണ്. പല ഘടകങ്ങൾ 'ഓ ഓ' പക്ഷികളുടെ വംശനാശത്തിന് കാരണമായതായി പക്ഷിശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇവയുടെ മുട്ടകൾ ആഹരിക്കുന്ന പോളിനേഷ്യൻ എലികളുടെ കടന്നുവരവ്, പക്ഷികളെ ബാധിക്കുന്ന മലേറിയ (Avian Malaria), വസൂരി (Avian Pox) എന്നീ രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ആവിർഭാവം, ആവാസ വ്യവസ്ഥയുടെ നശീകരണം എന്നിവ ഈ പക്ഷികളുടെ വംശനാശത്തിന് കാരണമായി എന്ന് കരുതുന്നു.

മൂന്ന് ദിവസത്തെ മലബാർ പക്ഷി സർവ്വേക്ക് ശേഷം ചുരമിറങ്ങുമ്പോൾ ഈ ലോകത്ത് ഒറ്റപ്പെട്ടുപോയ ആ ആൺകിളിയുടെ അവസാനത്തെ പാട്ട് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വിരഹത്തിന്റെ ഘനഭാവം നിറഞ്ഞ ആ ഗാനം ഞാൻ ഇന്നും കേൾക്കുന്നു.

പിൻകുറിപ്പ് : 2017 ഏപ്രിൽ മാസത്തിൽ കോഴിക്കോട് ജില്ലയിലെ കക്കയത്ത് നടന്ന മലബാർ പക്ഷി സർവ്വേയിൽ കേരളത്തിലെ പക്ഷി നിരീക്ഷകരിലെ പുലികൾക്കൊപ്പം മൂന്ന് ദിവസങ്ങൾ ചിലവഴിക്കാൻ ഈയുള്ളവന് ഭാഗ്യമുണ്ടായി. അതാണ് ഈ കുറിപ്പിന്നാധാരം. കവായ് പക്ഷികൾക്കെന്താ കക്കയത്ത് കാര്യം എന്നാരും ചോദിക്കല്ലേ......

References :
1. https://en.wikipedia.org/…/Kaua%CA%BBi_%CA%BB%C5%8D%CA%BB%C…
2. https://www.fws.gov/pacificislands/fauna/kauaioo.html
3. http://www.iucnredlist.org/details/22704323/0
4. http://www.encyclopedia.com/envi…/science-magazines/kauai-oo
5. https://dlnr.hawaii.gov/…/f…/2013/09/Fact-sheet-kauai-oo.pdf

മാർത്തയുടെ മരണം

സെപ്തമ്പർ 1, 1914

ആ ദിവ‍സത്തിന്റെ മധ്യാഹ്നത്തിൽ മാർത്ത (29വ‍യസ്സ്) മരിച്ചു. വളരെക്കാലമായി അവൾ ഒറ്റയ്ക്കായിരുന്നു. അവളുടെ ദേഹവിയോഗത്തിൽ കണ്ണുനീർ വാർക്കാൻ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. എങ്കിലും അവൾ ഒരു സാധാരണക്കാരിയായിരുന്നില്ല. അതുകൊണ്ടു തന്നെ ആ മരണം വളരെ അസാധാരണമായ ചർച്ചകൾക്ക് വഴിതെളിയിച്ചു. ആരായിരുന്നു ഈ മാർത്ത?

1813ലെ ശരത്കാലം

ജോൺ ജെയിംസ് ഓഡുബോൺ (John James Audubon) കെന്റുക്കി സംസ്ഥാനത്തെ ഹെൻഡേഴ്സണിലുള്ള വീട്ടിൽ നിന്ന് തന്റെ കുതിരപ്പുറത്ത് കയറി ലൂയിസ് വില്ലയിലേക്ക് പുറപ്പെടുമ്പോൾ കരുതിയിരുന്നില്ല താൻ വർണ്ണനാതീതമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന്. അസാധാരണമായ ഒരു ഇരമ്പൽ അയാളുടെ കാതുകളിൽ നിറഞ്ഞു. മധ്യാഹ്നസൂര്യൻ പെട്ടെന്ന് മേഘാവൃതമായതു പോലെ. ആകാശം ഇരുണ്ടു. ഓഡുബോന്റെ ദേഹത്ത് പക്ഷികളുടെ പുരീഷം പോലെ എന്തോ ഒന്ന് തുടർച്ചായി പതിച്ചു തുടങ്ങി. ശിരസ്സുയർത്തി നോക്കിയ അയാളെ വരവേറ്റത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ആകാശം നിറയെ പക്ഷികൾ. ഒരുതരം പ്രാവുകൾ. ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ! ചിറകടികളുടെ ശബ്ദം ഇരമ്പലായ് കാതുകളിൽ. ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ഒന്ന്!
ഓഡുബോൺ ലൂയിസ് വില്ലയിലെത്തിയപ്പോഴേക്കും പകലിന്റെ അവസാനമായിരുന്നു. പക്ഷെ പ്രാവുകൾ അപ്പോഴും പറന്നുകൊണ്ടേയിരുന്നു, എണ്ണം ഒട്ടും കുറയാതെ തന്നെ. ഓഹിയോ നദിക്കരയിലെ ആ ചെറുപട്ടണം ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. കുട്ടികളും മുതിർന്നവരും ഒരു ദാക്ഷിണ്യവുമില്ലാതെ പ്രാവിൻ കൂട്ടങ്ങളെ വെടിവെച്ച് താഴെയിട്ടുകൊണ്ടിരുന്നു. അവരുടെ മുന്നിൽ പറവകളുടെ മൃതദേഹങ്ങൾ കൂമ്പാരങ്ങളായി. പ്രാവുകളുടെ ദേശാടനം ആ രാത്രി മുഴുവൻ തുടർന്നു. പിറ്റേന്നും പിന്നെ പിറ്റേന്നും. മൂന്നു ദിവസം തുടർച്ചയായി!!! അതെ, വടക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും അധികമുണ്ടായിരുന്ന സഞ്ചാരി പ്രാവുകളുടെ ദേശാടനമായിരുന്നു അത്.

കെന്റുക്കി സംസ്ഥാനത്തു കൂടി ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയ ആ പക്ഷികൾ ഒരു നൂറ്റാണ്ടിനു ശേഷം ഒരെണ്ണം പോലുമില്ലാതെ നാമാവശേഷമായി. അവസാനത്തെ സഞ്ചാരി പ്രാവ് അമേരിക്കൻ ഐക്യനാടുകളിലെ സിൻസിനാറ്റി മൃഗശാലയിലെ കൂട്ടിൽ സെപ്തമ്പർ ഒന്ന് 1914ൽ മരിച്ചു കിടന്നു. അവളായിരുന്നു മാർത്ത.
  

സഞ്ചാരി പ്രാവ് (Passenger Pigeon – Ectopistes migratorius)

സഞ്ചാരി പ്രാവുകൾ നല്ല ഭംഗിയുള്ള പക്ഷികളായിരുന്നു, പ്രത്യേകിച്ച് ആൺ പക്ഷികൾ. ആൺ പ്രാവുകളുടെ പുറവും ചിറകുകളും ചാര-നീല നിറത്തിലും മാറിടം ചെമ്പു നിറത്തിലുള്ളതുമായിരുന്നു. പക്ഷെ പെൺപ്രാവുകൾ അത്ര സുന്ദരികളായിരുന്നില്ല. 1800കളുടെ ആദ്യകാലത്ത് ലോകത്തിലെ ഏറ്റവും എണ്ണം കൂടിയ പക്ഷിവർഗ്ഗമായിരുന്നു സഞ്ചാരി പ്രാവുകൾ. ഏകദേശം മുന്നൂറ് കോടി പക്ഷികൾ! ഇന്നത്തെ വടക്കൻ അമേരിക്കയിലെ മൊത്തം പക്ഷി വർഗ്ഗങ്ങളുടെ മുന്നിൽ ഒന്ന് വരുമായിരുന്നു ഇവ. സഞ്ചാരി പ്രാവുകളുടെ ചരിത്രത്തിലെ ആദ്യത്തേയോ അവസാനത്തേയോ കൂട്ട ദേശാടനമായിരുന്നില്ല ഓഡുബോൺ സാക്ഷ്യം വഹിച്ചത്. വടക്കെ അമേരിക്കയിലെ ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരുടെ ശ്രദ്ധയിൽ തന്നെ ഈ പ്രതിഭാസം പെട്ടിരുന്നു. 1605 ജൂലൈയിൽ ചാപ്ലെയിൻസ് ( Chaplains) വടക്കെ അമേരിക്കയിലെ ചില ദ്വീപുകളിൽ പ്രാവുകളുടെ എണ്ണമറ്റ സാനിധ്യം രേഖപ്പെടുത്തിയിരുന്നു. പല ആദ്യകാല ചരിത്രകാരന്മാരും അറ്റലാന്റിക്ക് തീരപ്രദേശങ്ങളിലെ ഈ പക്ഷികളെക്കുറിച്ച് എഴുതിയിരുന്നു. ജോൺ ലോസൻ (John Lawson) 1790ൽ അദ്ദേഹത്തിന്റെ 'കരോലിനയുടെ ചരിത്രം ' എന്ന പുസ്തകത്തിൽ 1701-02 കാലഘട്ടത്തിൽ ഈ പക്ഷികൾ കാരണമുണ്ടായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വെർജീനിയയിലെ ആദ്യ താമസക്കാരുടെ അഭിപ്രായത്തിൽ ഇവ ഭക്ഷ്യക്ഷാമ ഭീഷണിയുണ്ടാക്കിയതായിക്കാണുന്നു. നാട്ടിലെ പാകമായ ചോള ധാന്യങ്ങൾ തിന്നു തീർത്തതായി പറയുന്നുണ്ട്. ഇത്തരം കൂട്ട ദേശാടനം അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിലും കാനഡയിലും 1870കളിലും കണ്ടിട്ടുണ്ട്. 1850കളായപ്പോഴേക്കും ഇവയുടെ എണ്ണം കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയിരുന്നു.

അമേരിക്കൻ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്സാണ്ടർ വിൽസൺ (Alexander Wilson) 1806ൽ ഷെൽബിവില്ലയിലെ ഈ പ്രാവുകളുടെ ചേക്കേറുന്ന ഇടത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. "ഇവയുടെ ചേക്കേറൽ സ്ഥലങ്ങൾ ഏകദേശം നാൽപതോളം മൈലുകൾ പരന്നു കിടക്കുന്നതായിരുന്നു. ഒരു വൃക്ഷത്തിൽ ചുരുക്കിയത് നൂറോളം കൂടുകൾ. നിലത്താകട്ടെ ഇവയുടെ ഭാരം താങ്ങാനാവാതെ പൊട്ടി വീണു കിടക്കുന്ന വൃക്ഷശാഖകൾ; അവയുടെ തകർന്ന മുട്ടകൾ; പക്ഷി കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ; ഇവയുടെ മാംസം തിന്ന് തടിച്ചുകൊഴുത്ത മൃഗങ്ങൾ ". ഇത്തരം കൂടുകെട്ടലിന്റെ അവസാന രേഖപ്പെടുത്തൽ 1878ൽ മിച്ചിഗൺ സംസ്ഥാനത്തായിരുന്നു. പ്രൊഫസർ എച്ച്.ബി.റോണിയുടെ അഭിപ്രായത്തിൽ പെടോസ്കിയിലെ സഞ്ചാരി പ്രാവുകളുടെ കൂടുകെട്ടൽ ഏകദേശം ഒരു ലക്ഷം ഏക്കറുകൾ പടർന്നു കിടക്കുന്നതായിരുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഇവയുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുക എന്നത് അസംഭവ്യമായിരുന്നു. ഇത്തരം അസാധാരണമായ എണ്ണവ്യാപ്തിയുണ്ടായിരുന്ന ഈ പക്ഷികളുടെ വംശനാശം പ്രവചിക്കുക എന്നത് അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്തു. അതോടൊപ്പം തന്നെ അവയുടെ പ്രകൃത്യായുള്ള ശത്രുക്കളായ കരടികൾ, പാന്തറുകൾ, ചെന്നായ്ക്കൾ, ലിന്‍ക്സുകൾ എന്നിവയ്ക്കും വംശനാശ ഭീഷണിയുണ്ടായി.

വടക്കെ അമേരിക്കൻ ഭൂുഖണ്ഡത്തിലെ ഗോത്രവർഗ്ഗക്കാർ ഇവയെ വ്യാപകമായി വേട്ടയാടിയിരുന്നെങ്കിലും അത് വംശനാശത്തിന് കാരണമാകാൻ പര്യാപ്തമായിരുന്നില്ല. ഒന്നാമതായി അവർ വേട്ടയാടിയ പക്ഷികളെ വിപണിയിൽ വിൽക്കുമായിരുന്നില്ല. യഥാർത്ഥത്തിൽ ഇവയുടെ മാംസത്തിന് വിപണിയുണ്ടായിരുന്നില്ല. വെള്ളക്കാരുടെ കുടിയേറ്റത്തോടെയാണ് ഈ പക്ഷികളുടെ മാംസത്തിന് വിപണി മൂല്യം ലഭിക്കുന്നത്. അവരുടെ കൈയ്യിൽ തോക്കുകളുണ്ടായിരുന്നത് കൊണ്ട് വേട്ടയാടൽ വളരെ എളുപ്പമായിരുന്നു. വലവിരിച്ച് പിടിക്കുന്നതും സർവ്വസാധാരണമായിരുന്നു. ഒരൊറ്റ വെടിയുണ്ട കൊണ്ട് ഒരു ഡസനിലധികം പക്ഷികളെ കിട്ടുമായിരിന്നു! വേട്ടയാടൽ മാത്രമല്ല വനനശീകരണവും സഞ്ചാരി പ്രാവുകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.

1878 ആയപ്പോഴേക്കും പെടോസ്കിയിൽ മാത്രമായി ഇവ ഒതുങ്ങിത്തുടങ്ങി. 1881ൽ മിച്ചിഗണിൽ രണ്ടു വലിയ കൂട്ടങ്ങൾ ബാക്കിയുണ്ടായിരുന്നു. 1895ൽ ഇല്ലിനോയിസിലെ കൂട്ടത്തിൽ നിന്ന് രണ്ടെണ്ണത്തെ സംരക്ഷിക്കാൻ വേണ്ടി പിടികൂടി കൂട്ടിലടച്ചു. അപ്പോഴേക്കും വേട്ടയാടൽ പൂർണ്ണമായും അവസാനിച്ചിരുന്നു. മാർത്ത ഒരിക്കലും അവളുടെ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയിൽ ജീവിച്ചിരുന്നില്ല. അവൾ പിറന്നത് ചിക്കാഗോയിലെ ബ്രൂക്ക്ഷീൽഡ് മൃഗസംരക്ഷണ ശാലയിലായിരുന്നു. മാർത്തയെ പിന്നീട് സിൻസിനാറ്റിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. 1890 ആയപ്പോഴേക്കും സഞ്ചാരി പ്രാവുകളുടെ എണ്ണം ഈ മൂന്നെണ്ണമായി ലോപിച്ചു. 1914 സെപ്തമ്പർ ഒന്നാം തീയ്യതി ഈ ഭൂമിയിലവശേഷിച്ച അവസാനത്തെ സഞ്ചാരി പ്രാവ്, മാർത്ത നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് മാർത്ത സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ടാക്‌സിഡെർമീഡ് രൂപത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യതിന്മകൾ എങ്ങിനെ ജൈവസമ്പത്തിന് ഭീഷണിയായി മാറുന്നു എന്നതിന്റെ മകുടോദാഹരണമായി മാർത്ത ഇന്നും പ്രകൃതി സ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.

References:
1. www.audubon.org/…/may-jun…/why-passenger-pigeon-went-extinct
2. https://www.scientificamerican.com/…/3-billion-to-zero-wha…/
3. https://www.smithsonianmag.com/…/100-years-after-death-mar…/
4. https://www.wildbirds.org/apidesay.htm